കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.(Sabarimala gold theft case, Setback for the Tantri)
കേസിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെ വിചാരണക്കോടതി നടത്തിയ നിരീക്ഷണങ്ങളിലാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ്ഐടിയുടെ അപ്പീലിൽ തന്ത്രി കണ്ഠര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
തന്ത്രിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിൽ വിശദമായ വാദം നടക്കും. ശബരിമലയിലെ സ്വർണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും കൊള്ളയിലും തന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തന്ത്രിക്കെതിരെ തെളിവില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള അറ്റകുറ്റപ്പണികളിലോ സ്വർണ്ണം പൂശുന്നതിലോ തന്ത്രിക്ക് ചുമതലയില്ലെന്നുമായിരുന്നു ജാമ്യ ഉത്തരവിലെ നിരീക്ഷണം.
തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടെന്ന് എസ്.ഐ.ടി വാദിക്കുന്നു. 2002-ൽ ബംഗളൂരുവിൽ ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പോറ്റിക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ മറ്റൊരു ക്ഷേത്രത്തിൽ ജോലി വാങ്ങി നൽകാൻ തന്ത്രി ശ്രമിച്ചിരുന്നു. 2017-ൽ പ്രതി ഗോവർദ്ധന്റെ വീട്ടിൽ നടന്ന പൂജയ്ക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു. ഇതിന്റെ ഫോട്ടോ അടക്കമുള്ള തെളിവുകൾ ഉണ്ടെന്ന് അപ്പീലിൽ പറയുന്നു.
ശബരിമലയിൽ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. സ്വർണ്ണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമായിരിക്കെ, ഹൈക്കോടതിയിലെ പുതിയ നീക്കങ്ങൾ അന്വേഷണസംഘത്തിന് വലിയ ആശ്വാസമാണ്.

