തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുൻ എം.എൽ.എ ആന്റണി രാജുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആന്റണി രാജുവിന് ഈ വിധി അത്യന്തം നിർണ്ണായകമാണ്.(Today is crucial for Antony Raju, High Court to pronounce verdict on petition )
തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷാവിധി മരവിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ട്.
താൻ സമർപ്പിച്ച തെളിവുകൾ വിചാരണക്കോടതിയും സെഷൻസ് കോടതിയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും സെഷൻസ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നുമാണ് ഹർജിയിലെ വാദം.1990-ൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട വിദേശിക്ക് രക്ഷപ്പെടാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി എന്നതാണ് കേസ്.

