കണ്ണൂർ : കേരള രാഷ്ട്രീയത്തിന്റെ പടനിലമായ കണ്ണൂർ ജില്ല, ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവ ഇടതുപക്ഷത്തിന് ഒപ്പമാണ് നിലകൊള്ളുന്നത്. ഇരിക്കൂർ, പേരാവൂർ എന്നീ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് ജില്ലയിൽ യുഡിഎഫിന് വിജയിക്കാനായ തുരുത്തുകൾ.(Kannur, the Red Fort of LDF and UDF cracks in between)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും കല്യാശ്ശേരിയിൽ എം. വിജിനും നാൽപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പും സ്പീക്കർ എ.എ. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയും ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കേന്ദ്രങ്ങളായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ധർമ്മടവും കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം കെ.കെ. ശൈലജയ്ക്ക് നൽകിയ മട്ടന്നൂരും ജില്ലയിലെ ഇടത് മേധാവിത്വത്തിന്റെ തെളിവുകളാണ്.
മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന അഴീക്കോട് മണ്ഡലം കഴിഞ്ഞ തവണ കെ.വി. സുമേഷിലൂടെ പിടിച്ചെടുത്തത് ഇടതുപക്ഷത്തിന് വലിയ നേട്ടമായി. കടന്നപ്പള്ളി രാമചന്ദ്രൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ മണ്ഡലവും കെ.പി. മോഹനനിലൂടെ കൂത്തുപറമ്പും എൽഡിഎഫിനൊപ്പമാണ്. അതേസമയം, സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന പേരാവൂരും കോൺഗ്രസിന്റെ ഉറച്ച കോട്ടകളായി ഇന്നും നിലനിൽക്കുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ ജില്ലയിലെ ഇടതുപക്ഷത്തിന്റെ ആധിപത്യത്തിന് നേരിയ വിള്ളലുകൾ വീണതായി കാണാം. കണ്ണൂർ കോർപ്പറേഷൻ 36 ഡിവിഷനുകൾ നേടി യുഡിഎഫ് നിലനിർത്തിയത് ഇതിന്റെ പ്രധാന ഉദാഹരണമാണ്. ജില്ലയിലെ എട്ട് നഗരസഭകളിൽ മൂന്നിടത്ത് യുഡിഎഫ് ഭരണത്തിലെത്തി. കൂടാതെ തളിപ്പറമ്പ്, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയതും 71 ഗ്രാമപഞ്ചായത്തുകളിൽ 21 ഇടത്ത് യുഡിഎഫ് വിജയിച്ചതും ജില്ലയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

