തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ചേരും.(Assembly elections, Kerala to the polling booth, meeting of political parties today)
ഇന്നത്തെ യോഗത്തിൽ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായ നിർദ്ദേശം നൽകും. പൊതുജനങ്ങൾ പാലിക്കേണ്ട കാര്യങ്ങളും യോഗത്തിൽ വിശദീകരിക്കും. തിരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ രീതിയിലും സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സംസ്ഥാന പൊലീസ് മേധാവിയുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളും പ്രശ്‌നബാധിത ബൂത്തുകളും സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച തീരുമാനമുണ്ടാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മും സിപിഐയും വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി. അതേസമയം, യുഡിഎഫ് ക്യാമ്പിലും സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലാണ്. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിലെത്തും. സിറ്റിംഗ് എംഎൽഎമാരുടെ മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ സംവരണ മണ്ഡലങ്ങളുമാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.

