തിരുവനന്തപുരം: ചേരിചേരാ നയത്തിൽ നിന്ന് വ്യതിചലിച്ച് ഇന്ത്യ അമേരിക്കയുടെ താല്പര്യങ്ങൾക്ക് വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിദേശനയത്തിലും ആഭ്യന്തര വിപണിയിലും അമേരിക്കൻ ഇടപെടൽ വർദ്ധിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു.(India is becoming America’s junior partner, says MV Govindan)
ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എവിടെ നിന്ന് വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയാണിന്ന്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ അനുവാദത്തിനായി കേന്ദ്രം കാത്തിരിക്കുന്നത് ദാസ്യപ്പണിയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്കായി തുറന്നുകൊടുത്തത് രാജ്യത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. കോൺഗ്രസ് തുടങ്ങിയ നയങ്ങൾ ബിജെപി കൂടുതൽ തീവ്രമായി നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ പാർട്ടി പ്രവർത്തകർ സജീവമായി ഇടപെടണമെന്ന് എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു. സ്കൂളുകൾ, വൃദ്ധസദനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പാചകവാതക ക്ഷാമം മൂലം ഭക്ഷണം മുടങ്ങുന്നില്ലെന്ന് പ്രവർത്തകർ ഉറപ്പാക്കണം. ശ്മശാനങ്ങളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം.
വിപണിയിൽ പൂഴ്ത്തിവെപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജനകീയ ഇടപെടൽ വേണം. യുദ്ധം അടുക്കളയെപ്പോലും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ വീഴ്ചകൾക്കെതിരെ ജനങ്ങൾ കണ്ണ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശിലാഫലകത്തിൽ പേരുണ്ടായിരുന്ന മന്ത്രിയെ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

