ടെൽ അവീവ്: ഇറാന്റെ ആണവായുധ വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ മുതിർന്ന ശാസ്ത്രജ്ഞരെ ഇസ്രയേൽ സൈന്യം വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണ്ണായകമായ ഈ അവകാശവാദം അദ്ദേഹം ഉന്നയിച്ചത്. ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ നടത്തുന്ന ആണവ പദ്ധതികളുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Netanyahu Says Top Iranian Nuclear Scientist Killed In Israeli Strikes)
ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയിയെ നെതന്യാഹു കടുത്ത ഭാഷയിൽ പരിഹസിച്ചു. മുജ്തബ റവല്യൂഷണറി ഗാർഡിന്റെ വെറുമൊരു കളിപ്പാവ മാത്രമാണെന്നും ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ധൈര്യമില്ലാത്ത നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത നെതന്യാഹു, ഇറാനിൽ പുതിയൊരു മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും ഇസ്രയേൽ ഇറാനിലെ ജനങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കി. യുദ്ധം രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ ഇറാനിലും ലെബനനിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ ഇതുവരെ 32 ലക്ഷം പേർ അഭയാർത്ഥികളായതായി യുഎൻ അറിയിച്ചു. മിക്കവരും ടെഹ്‌റാനിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും വടക്കൻ മേഖലകളിലേക്ക് പാലായനം ചെയ്യുകയാണ്.

