തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പറഞ്ഞതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.(Strong action will be taken to prevent black marketing and hoarding, Minister GR Anil on LPG crisis)
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത് ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി അർഹരായവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കും. എൽ.പി.ജിക്ക് പകരം കൽക്കരിയോ മണ്ണെണ്ണയോ ഉപയോഗിക്കാൻ ഹോട്ടലുകൾക്ക് അനുമതി നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ 40 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. വയനാട്ടിലും കൊച്ചിയിലും സ്ഥിതി ഗുരുതരമാണ്. തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകൾ മെനു വെട്ടിച്ചുരുക്കുകയും പലയിടങ്ങളിലും വിറകടുപ്പുകളിലേക്ക് മാറുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ഗാർഹിക സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമാക്കിയത് ജനങ്ങളെ വലയ്ക്കുന്നുണ്ട്.
ബെംഗളൂരുവിൽ കരിഞ്ചന്തയിൽ സിലിണ്ടർ വില 5,000 രൂപയിലേക്ക് ഉയർന്നതോടെ നഗരത്തിലെ നൂറുകണക്കിന് ഹോട്ടലുകൾ അടച്ചുപൂട്ടി. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. വാണിജ്യ സിലിണ്ടർ വിതരണം പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ആവശ്യത്തിന്റെ അഞ്ചിലൊന്ന് മാത്രമേ നിലവിൽ വിതരണം ചെയ്യുന്നുള്ളൂ.

