തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കൽക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.(
LPG crisis, Hotels are closing; Centre suggests switching to wood and coal)
കേരളത്തിൽ ഏകദേശം 40% ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന അറിയിച്ചു. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പത്തിലേറെ ഹോട്ടലുകൾ പൂട്ടി. തുറന്നുപ്രവർത്തിക്കുന്നവ മെനു വെട്ടിച്ചുരുക്കിയും പ്രവർത്തന സമയം ക്രമീകരിച്ചും മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിലെ തട്ടുകടകൾ പൂർണ്ണമായും നിശ്ചലമായി.
ഐടി നഗരമായ ബെംഗളൂരുവിൽ സ്ഥിതി അതീവ ഗുരുതരമാണ്. കരിഞ്ചന്തയിൽ ഒരു വാണിജ്യ സിലിണ്ടറിന് 5,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ നഗരത്തിലെ ആയിരക്കണക്കിന് പേർക്ക് ആഹാരം നൽകുന്ന പിജികളും ഹോട്ടലുകളും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ വർദ്ധിപ്പിച്ചു.
ഗ്രാമീണ മേഖലയിൽ ബുക്കിങ് ഇടവേള 45 ദിവസമാക്കി. നഗരങ്ങളിൽ ഇടവേള 25 ദിവസമാക്കി നേരത്തെ തന്നെ കൂട്ടിയിരുന്നു. ഓൺലൈൻ ബുക്കിങ് സൈറ്റുകൾ തകരാറിലാകുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. എന്നാൽ പരിഭ്രാന്തി ഒഴിവാക്കണമെന്നും ആഭ്യന്തര ഉത്പാദനം 25% വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. സംസ്ഥാനങ്ങൾ ഇത് സംബന്ധിച്ച് കർശന പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്.

