കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാമനാട്ടുകരയിൽ നിന്ന് മന്ത്രിയുടെ പ്രതിഷേധ റോഡ് ഷോ ആരംഭിക്കും.(Minister PA Mohammed Riyas to hold protest roadshow)
ദേശീയപാത വികസനത്തിനായി കേരളം 5,600 കോടി രൂപ നൽകിയിട്ടുണ്ട്. അതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക എന്നത് സംസ്ഥാനത്തിന്റെ അവകാശമാണെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി. റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കൊച്ചിയിലെ ചടങ്ങ് ബഹിഷ്കരിച്ചു.
തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടനമാണ് സർക്കാർ ഔദ്യോഗികമായി വേണ്ടെന്നുവെച്ചത്. കുടുംബക്കാരെ എല്ലാം വിളിക്കാൻ കഴിയില്ല എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദത്തിന് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്.
സ്ഥലമേറ്റെടുപ്പിനായി മൊത്തം ചെലവിന്റെ 25 ശതമാനം കേരളം നേരിട്ടാണ് വഹിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച തലപ്പാടി മുതൽ രാമനാട്ടുകര വരെയുള്ള ഭാഗങ്ങളാണ് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. വികസന പദ്ധതികളുടെ ക്രെഡിറ്റ് കേന്ദ്രം ഏകപക്ഷീയമായി കൊണ്ടുപോകുന്നു എന്നാണ് എൽഡിഎഫ് പറയുന്നത്.

