കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. (Actress assault case, High Court notice to accused including Dileep)
വിചാരണക്കോടതിയുടെ വിധിയിൽ ഗുരുതരമായ നിയമപിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി 300 പേജുള്ള വിശദമായ അപ്പീലാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും നിർണ്ണായക സാക്ഷിമൊഴികളും വിചാരണക്കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്ന് സർക്കാർ വാദിക്കുന്നു.
സംവിധായകൻ ഹാജരാക്കിയ ശബ്ദരേഖകളും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും പുനഃപരിശോധിക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു. കേസിൽ ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന വിചാരണക്കോടതി നിരീക്ഷണം തെറ്റാണെന്നും അപ്പീൽ കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.

