പാരീസ്: ശതകോടീശ്വരനും ലൈംഗികാതിക്രമക്കേസ് പ്രതിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ പേരോ അടയാളങ്ങളോ ഉള്ള വസ്ത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിൽക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം (Jeffrey Epstein Clothing Sale Protest). കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ പോരാടുന്ന ‘മൗവ് എൻഫന്റ്‌സ്’എന്ന കൂട്ടായ്മയാണ് ഇറ്റ്‌സി, വിന്റഡ്, അലിഎക്സ്പ്രസ്സ്, ഇബേ തുടങ്ങിയ സൈറ്റുകൾക്കെതിരെ രംഗത്തെത്തിയത്.
എപ്‌സ്റ്റീൻ ഉപയോഗിച്ചിരുന്നതിന് സമാനമായ ‘JEE’ (Jeffrey Edward Epstein) എന്ന് തുന്നിച്ചേർത്ത സ്വെറ്ററുകളാണ് വ്യാപകമായി വിൽപനയ്ക്ക് വെച്ചിരുന്നത്. ഒരു കുറ്റവാളിയെ സാംസ്‌കാരിക ബിംബമായി ചിത്രീകരിക്കുന്നത് അശ്ലീലമാണെന്നും ഇത്തരം വസ്ത്രങ്ങൾ വിൽക്കുന്നതിലൂടെ പ്ലാറ്റ്‌ഫോമുകൾ കുറ്റകൃത്യങ്ങളെ സാധാരണവൽക്കരിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി. കുറ്റവാളികളുടെ ചിത്രം വെച്ച് ലാഭമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ സ്ഥാപകൻ അർണോ ഗല്ലൈസ് പറഞ്ഞു.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഇബേയും വിന്റഡും ഈ വസ്ത്രങ്ങൾ തങ്ങളുടെ സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തു. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നതെന്നും വിന്റഡ് അറിയിച്ചു. നേരത്തെ, കുട്ടികളുടെ രൂപത്തിലുള്ള ലൈംഗിക പാവകൾ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ചതും വലിയ വിവാദമായിരുന്നു. പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മതിയായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇത്തരം പ്രവണതകൾക്ക് കാരണമെന്ന് സംഘടനകൾ ആരോപിക്കുന്നു.

