Israel-Iran war. ഇറാന്റെ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനു പുറമെ ക്വോമിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.(Israel-Iran war enters fifth day, Israeli airstrikes on Tehran and Qom)
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ഉന്നതതല സമിതി യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ആക്രമണ സമയത്ത് കെട്ടിടത്തിൽ ആളുണ്ടായിരുന്നില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. കൂടാതെ, പ്രസിഡൻഷ്യൽ ഓഫീസ് സമുച്ചയം, സൈനിക പരിശീലന കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ ഇസ്രയേൽ തകർത്തു.
ഇറാനു പുറമെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് ലബനോനിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയത്. യുദ്ധം നീളുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടായേക്കാമെന്ന മുൻകരുതലിൽ ഇറാൻ ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതി പൂർണ്ണമായും നിർത്തിവെച്ചു. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്താനാണ് ഈ നീക്കം.
ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണത്തിൽ ഇസ്രയേലിലെ റമത് ഗൻ മേഖലയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തങ്ങൾക്കും തിരിച്ചടി നൽകാൻ ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.

