ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. ‘ഇറാൻ ഇന്റർനാഷണൽ’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba Khamenei Will be Iran’s new supreme leader)
കൊല്ലപ്പെട്ട അലി ഖമേനിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദിൽ ഖബറടക്കുമെന്നാണ് വിവരം. ഇതിനായുള്ള ഒരുക്കങ്ങൾ അവിടെ ആരംഭിച്ചതായാണ് സൂചനയെങ്കിലും സംസ്കാര തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56-കാരനായ മോജ്തബ ഖമേനി. ദീർഘകാലമായി പിതാവിന്റെ പിൻഗാമിയായി മോജ്തബ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 88 അംഗങ്ങൾ അടങ്ങുന്ന അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് ആണ് ഇറാന്റെ പരമോന്നത നേതാവിനെ തീരുമാനിക്കുന്നത്. ഇറാന്റെ ഭരണഘടനയനുസരിച്ച് രാജ്യത്തിന്റെ സായുധ സേന, ജുഡീഷ്യറി, രഹസ്യാന്വേഷണ വിഭാഗം, ഔദ്യോഗിക മാധ്യമങ്ങൾ എന്നിവയുടെ പൂർണ്ണ നിയന്ത്രണം പരമോന്നത നേതാവിനായിരിക്കും. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ നേതാവ്. അദ്ദേഹത്തിന്റെ മരണശേഷം 1989-ലാണ് അലി ഖമേനി അധികാരമേറ്റത്.

