കുവൈത്ത് സിറ്റി: ഇറാൻ-യുഎസ് സംഘർഷം മുറുകുന്നതിനിടെ കുവൈത്തിൽ അമേരിക്കൻ വ്യോമസേനയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ‘ഫ്രണ്ട്ലി ഫയർ’എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ അപകടത്തിൽ വിമാനങ്ങളിലുണ്ടായിരുന്ന ആറ് സൈനികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Kuwait accidentally shoots down US fighter jets, Locals rescue pilots)
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കുവൈത്ത് സൈന്യം അതീവ ജാഗ്രതയിലായിരുന്നു. ശത്രുവിമാനങ്ങളെയും മിത്രവിമാനങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ സംവിധാനങ്ങളുള്ള യുഎസ് നിർമ്മിത പേട്രിയറ്റ് മിസൈൽ ബാറ്ററികളാണ് കുവൈത്ത് ഉപയോഗിക്കുന്നത്. എന്നാൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനങ്ങളെ കൃത്യമായി തിരിച്ചറിയാൻ കഴിയാതെ പോയതാണ് ഈ വലിയ പിഴവിലേക്ക് നയിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അലി അൽ സലേം എയർ ബേസിന് പത്ത് കിലോമീറ്റർ അകലെയാണ് വിമാനങ്ങൾ തകർന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിനാ അൽ അഹ്മദി റിഫൈനറിക്കുള്ളിൽ പതിച്ചതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. വിമാനം തകരുന്നതിന് മുൻപ് തന്നെ ആറ് സൈനികരും പാരച്യൂട്ട് വഴി സുരക്ഷിതമായി പുറത്തേക്ക് ചാടി. നിലത്തിറങ്ങിയ പൈലറ്റുമാരെ സഹായിക്കാൻ നാട്ടുകാർ എത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

