തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന പാളയം ഇമാം വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇമാമിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. (Sobha Surendran praises Palayam Imam for statement regarding Attukal Pongala)
കഴിഞ്ഞ ദിവസം ജുമാ നമസ്കാരത്തിനിടെയാണ് ഇമാം സുഹൈബ് മൗലവി ഭക്തരെ സ്വീകരിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. പൊങ്കാലയ്‌ക്കെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുകൊടുക്കണം. ഇപ്പോൾ നോമ്പ് കാലമായതിനാൽ വീടുകളിൽ പകൽ പാനീയങ്ങളോ ഭക്ഷണമോ ഉണ്ടാകില്ല. എന്നാൽ പൊങ്കാലയ്‌ക്കെത്തുന്നവർക്കായി പ്രത്യേകം പാനീയങ്ങളും ഭക്ഷണവും കരുതിവെക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങളിലൂടെ മാത്രമേ വിദ്വേഷത്തെയും ഇസ്ലാമോഫോബിയയെയും പ്രതിരോധിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരുവനന്തപുരത്തെ പെൺമയുടെ ഉത്സവമായ പൊങ്കാല എന്നും മതമൈത്രിയുടെ വേദിയാകാറുണ്ട്. എല്ലാ വർഷവും പാളയം മസ്ജിദും പാളയം സെന്റ് ജോസഫ് കത്തീഡ്രലും ഭക്തർക്കായി വാതിലുകൾ തുറന്നിടാറുണ്ട്. ഭക്തർക്ക് വിശ്രമിക്കാനും ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാനും പള്ളികൾ സൗകര്യമൊരുക്കാറുണ്ട്.

