വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ ഹൃദ്യമായ കാഴ്ചയായി കുട്ടിപ്പട്ടാളത്തിലെ താരം നൈസമോൾ. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസയെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.(Chief Minister holds the girl child close at Wayanad Township inauguration ceremony)
സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖാണ് നൈസയെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. കുരുന്നിനെ മടിയിലിരുത്തി കൊഞ്ചിച്ച മുഖ്യമന്ത്രിയോടൊപ്പം റവന്യൂ മന്ത്രി കെ. രാജനും ചേർന്നു. ദുരന്തഭൂമി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഷേക്ക് ഹാൻഡ് നൽകിയും താടിയിൽ പിടിച്ചും മുൻപ് വാർത്തകളിൽ ഇടംനേടിയ നൈസ, അതിജീവനത്തിന്റെ പ്രതീകമായി വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ട നറുക്കെടുപ്പിൽ നൈസയ്ക്കും കുടുംബത്തിനും പുതിയ വീട് ലഭിച്ചിട്ടുണ്ട്.
ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു. അടുത്ത മഴക്കാലത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും സ്വന്തം ഭൂമിയും വീടും ലഭ്യമാക്കും. രണ്ടാം ഘട്ട പട്ടികയിലുള്ളവർക്ക് അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ വീട് കൈമാറും. ദുരന്തബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കാണിച്ച സന്നദ്ധതയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സഹായം വാഗ്ദാനം ചെയ്തവർ അത് കൃത്യമായി നിറവേറ്റിയതും പദ്ധതി വേഗത്തിലാക്കാൻ സഹായിച്ചു.

