പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. അമേരിക്കയുടെ ആക്രമണങ്ങളും ഇതിന് മറുപടിയായി ഇറാൻ നടത്തുന്ന തിരിച്ചടികളും തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ വഴിമുട്ടി (Iran-US Ceasefire Doha Talks). ദോഹയിൽ നടക്കുന്ന ചർച്ചകൾക്കായി എത്തിയ അമേരിക്കൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഒപ്പിട്ട വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ആദ്യം നടപ്പിലാക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ പൂർണ്ണമായി പാലിക്കപ്പെട്ടാൽ മാത്രമേ മറ്റ് സമഗ്ര ചർച്ചകളിലേക്ക് കടക്കുകയുള്ളൂ എന്ന് ഇറാൻ വിദേശകാര്യ വക്താവ് അറിയിച്ചു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ ‘ആർട്ടിക്കിൾ 11’ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നത് വിലയിരുത്താനാണ് ഇറാൻ വിദഗ്ധ സംഘം ദോഹയിലെത്തുന്നത്. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലുണ്ടെങ്കിലും, തങ്ങളുടെ സന്ദർശനം അവരുമായി ചർച്ച നടത്തുന്നതിനല്ലെന്ന് ഇറാൻ വ്യക്തമാക്കി. ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ പൂർണ്ണമായും നടപ്പിലാക്കിയതിന് ശേഷം മാത്രമേ അന്തിമ കരാറിലേക്കുള്ള സമഗ്രമായ ചർച്ചകൾ തുടങ്ങുകയുള്ളൂവെന്നും ഇറാൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു.
Summary: West Asian peace efforts face a fresh crisis as Iran refuses to meet with the US delegation in Doha, demanding the full implementation of the ceasefire agreement signed two weeks ago. Iran has explicitly stated that comprehensive negotiations will only commence once key terms, including the release of frozen assets outlined in Article 11 of the memorandum, are fulfilled.

