ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says maiden MLAs will not have ministerial posts )
എന്നാൽ, പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട് സർക്കാരിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുകയറിയ 38 പുതുമുഖ എം.എൽ.എമാരാണ് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചത്.
രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നൽകിയ കത്തിൽ 38 പേരിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എം.എൽ.എമാരുടെ ആവശ്യം സ്വാഭാവികമാണെങ്കിലും ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം മറികടക്കാൻ കഴിയില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

