കൊൽക്കത്ത/ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ (TMC) ഭിന്നത രൂക്ഷമാകുന്നതിനിടെ സഹപ്രവർത്തകനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ എംപിക്കെതിരെ കടുത്ത വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്ത് (Mahua Moitra slams Yusuf Pathan). പാർട്ടിയിലെ വിമത എംപിമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിലേക്ക് മാറാൻ നീക്കം നടത്തുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കൃഷ്ണനഗർ എംപിയായ മഹുവ മൊയ്ത്രയുടെ രൂക്ഷ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിളിപ്പുറത്താണോ യൂസുഫ് പത്താൻ ഡൽഹിയിലേക്ക് പോകുന്നതെന്ന് മഹുവ എക്സിലൂടെ (X) ചോദിച്ചു.
തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവർ വോട്ടർമാരെ വഞ്ചിക്കുകയാണെന്ന് മഹുവ ആരോപിച്ചു. “യൂസുഫ് പത്താൻ, അമിത് ഷാ വിളിച്ചതുകൊണ്ടാണോ താങ്കൾ ഡൽഹിയിലേക്ക് ഓടുന്നത്? അല്പം ധൈര്യം കാണിക്കൂ. താങ്കൾ ഇന്ത്യക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിലാണ് താങ്കളെ വിജയിപ്പിച്ചത്. അല്പം നാണവും നട്ടെല്ലും കാണിക്കൂ,” മഹുവ എക്സിൽ കുറിച്ചു.
മമതാ ബാനർജിയെയും അഭിഷേക് ബാനർജിയെയും പ്രതിസന്ധിയിലാക്കി പാർട്ടിയിലെ 20 ഓളം ലോക്സഭാ എംപിമാർ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് മഹുവയുടെ ഈ പ്രതികരണം. തൃണമൂൽ ടിക്കറ്റിൽ ജയിച്ച ശേഷം എൻഡിഎയെ പിന്തുണയ്ക്കാൻ പോകുന്നവരെ “മഞ്ഞക്കറ പുരണ്ട ട്രൗസറിട്ട വഞ്ചകർ” എന്നാണ് മഹുവ വിശേഷിപ്പിച്ചത്. ധൈര്യമുണ്ടെങ്കിൽ എംപി സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജയിച്ചു കാണിക്കാൻ അവരെ മഹുവ വെല്ലുവിളിച്ചു. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റുകൾ വഴിവെച്ചിരിക്കുന്നത്.

