കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. എന്നാൽ, പ്രത്യാക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ താലിബാൻ അവകാശപ്പെട്ടു.(Pakistan’s Operation Ghazab lil-Haq in Afghanistan, 133 dead)
അതിർത്തിക്കടുത്തുള്ള തീവ്രവാദ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഈ ആഴ്ച ആദ്യം പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണമാണ് ഇപ്പോഴത്തെ യുദ്ധസമാനമായ സാഹചര്യത്തിന് കാരണമായത്. അഫ്ഗാൻ ഭാഗത്തുനിന്നുള്ള പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. കാബൂളിലും കാണ്ഡഹാറിലും പാക് വ്യോമസേന ബോംബിട്ടു.
പാകിസ്ഥാൻ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നടത്തുന്നതിനാലാണ് പ്രത്യാക്രമണം ആരംഭിച്ചതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഖോസ്റ്റ് പ്രവിശ്യയിലെ അൻസർ സാറിലെ 19 പാക് സൈനിക ഔട്ട്‌പോസ്റ്റുകളും ഒരു പ്രധാന ആസ്ഥാനവും പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ സർക്കാർ ആരോപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും താലിബാൻ വക്താവ് എക്സിലൂടെ പ്രതികരിച്ചു. തങ്ങളുടെ 55 സൈനികർ കൊല്ലപ്പെട്ടെന്ന അഫ്ഗാനിസ്ഥാന്റെ വാദം പാകിസ്ഥാൻ ഔദ്യോഗികമായി നിഷേധിച്ചു. അതേസമയം, രാജ്യത്തിന്റെ സുരക്ഷയ്ക്കായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ഖൈബർ പഖ്തൂൺഖ്വ സർക്കാരിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഡ്യൂറണ്ട് രേഖയിൽ ഇപ്പോഴും വെടിവയ്പ്പും ഏറ്റുമുട്ടലും തുടരുന്നതായാണ് റിപ്പോർട്ടുകൾ.

