കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ നാലാഴ്ചത്തെ സമയം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.(Hasn’t a decision been taken to establish AIIMS in Kerala, asks Kerala High Court)
എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ എന്ന് കോടതി ആരാഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം നേരിടുന്നതെന്നും കോടതി ചോദിച്ചു. നാലാഴ്ചത്തെ സമയം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി നൽകാൻ നിർദ്ദേശിച്ചു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈനായി ഹാജരാകണം. സാധ്യതാ പഠനം എപ്പോൾ നടത്തുമെന്ന് ഇദ്ദേഹം കോടതിയെ ബോധിപ്പിക്കണം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും സ്ഥലപരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വൈകുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്.

