പത്തനംതിട്ട: രോഗികളെ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നതായുള്ള ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ വിവാദ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Health Minister’s remarks against private hospitals and ambulance drivers)
കൊച്ചിയിലെ ആശുപത്രികൾ 10,000 രൂപ നൽകുമ്പോൾ തിരുവനന്തപുരത്തെ ആശുപത്രികൾ 5,000 രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ഡ്രൈവർക്ക് 50,000 രൂപ വരെ ലഭിക്കും. ആശുപത്രികൾ ഡ്രൈവർമാർക്ക് നൽകുന്ന ഈ തുക രോഗികളുടെ ബില്ലിൽ ഉൾപ്പെടുത്തി അവരിൽ നിന്ന് തന്നെ തിരിച്ചുപിടിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ആഗോള മരുന്ന് കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഒരു ബെഡിന് രണ്ടര കോടി രൂപ വരെയാണ് ഇവർ നിക്ഷേപിക്കുന്നത്. ഇതിന് പിന്നിൽ വലിയ ലാഭലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആംബുലൻസ് ലോബിയെ നിയന്ത്രിക്കേണ്ടത് പ്രതിപക്ഷമാണോ? നടപടിയെടുക്കേണ്ടത് സർക്കാരാണ്. വിവരങ്ങൾ അറിഞ്ഞിട്ടും പ്രസംഗിച്ചു നടക്കുകയല്ല, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് മന്ത്രി ചെയ്യേണ്ടത്, സതീശൻ പരിഹസിച്ചു.

