ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി ഇറാൻ രംഗത്തെത്തി. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വലിയ വിട്ടുവീഴ്ചകൾക്ക് തയ്യാറായെന്ന ട്രംപിന്റെ അവകാശവാദങ്ങളെ പരിഹാസത്തോടെയാണ് ഇറാൻ നേരിട്ടത്.(Turn off phone, block Bibi, Iran gets sarcastic with Trump)
സിംബാബ്‌വെയിലെ ഇറാനിയൻ എംബസി എക്സിലൂടെ ട്രംപിനെതിരെ കടുത്ത പരിഹാസമാണ് തൊടുത്തുവിട്ടത്. ട്രംപിനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ പ്രധാന കാര്യങ്ങൾ ഇവയാണ്. “അമിത സന്തോഷം പ്രകടിപ്പിക്കാതിരിക്കൂ, അല്പം അന്തസ്സ് കാണിക്കൂ. കടലിടുക്കിന്റെ കാര്യത്തിൽ പുതിയ നിയമപരമായ വ്യവസ്ഥകളെക്കുറിച്ച് സ്വപ്നം കാണേണ്ട. അത് ഞങ്ങൾ നോക്കിക്കൊള്ളാം. ഫോൺ ഓഫ് ചെയ്ത് വിശ്രമിക്കൂ. കൂടുതൽ പോസ്റ്റുകൾ ഇടേണ്ട. ‘ബിബി’യെ ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യൂ. ലഘുഭക്ഷണം കഴിച്ച് നന്നായി ഉറങ്ങൂ,” എന്നും ഇതിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചിരുന്നു. ലോകത്തിന് നേരെ ഇറാൻ ഇനി കടലിടുക്കിനെ ആയുധമാക്കില്ലെന്നും, ഇറാന്റെ കൈവശമുള്ള ‘ആണവ അവശിഷ്ടങ്ങൾ’ അമേരിക്കയ്ക്ക് കൈമാറുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ലോകത്തിന് ഇതൊരു മഹത്തായ ദിവസമാണെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഏഴ് വ്യാജ അവകാശവാദങ്ങളാണ് ട്രംപ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് അടച്ചിടാൻ ഇറാന് ഇപ്പോഴും അധികാരമുണ്ടെന്നും ട്രംപിന്റെ പ്രഖ്യാപനങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവ അവശിഷ്ടങ്ങൾ കൈമാറുമെന്ന വാർത്തയും ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു.

