ജെറൂസലേം: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്കായി ചരിത്രത്തിലാദ്യമായി നേരിട്ടുള്ള പാസ്‌പോർട്ട് സേവനങ്ങൾ നൽകാൻ അമേരിക്ക ഒരുങ്ങുന്നു (US Passport Services West Bank Settlement). വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമാണെന്ന് ലോകരാജ്യങ്ങൾ ഭൂരിപക്ഷവും കരുതുന്ന സാഹചര്യത്തിലാണ് യുഎസ് കോൺസുലാർ ഉദ്യോഗസ്ഥരുടെ ഈ പുതിയ നീക്കം.
ഫെബ്രുവരി 27 വെള്ളിയാഴ്ച ബെത്‌ലഹേമിന് തെക്കുള്ള ‘എഫ്രാത്ത്’ എന്ന കുടിയേറ്റ കേന്ദ്രത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് സേവനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. നിലവിൽ ജെറൂസലേമിലെ എംബസിയിലും ടെൽ അവീവിലെ ബ്രാഞ്ച് ഓഫീസിലുമാണ് ഈ സേവനങ്ങൾ ലഭിച്ചിരുന്നത്. ഇതിനുപുറമെ, വെസ്റ്റ് ബാങ്കിലെ പലസ്തീൻ നഗരമായ റാമല്ലയിലും മറ്റൊരു കുടിയേറ്റ കേന്ദ്രമായ ബീതാർ ഇല്ലിറ്റിലും ഇസ്രായേലിലെ ഹൈഫ പോലുള്ള നഗരങ്ങളിലും സമാനമായ സേവനങ്ങൾ നൽകാൻ എംബസി പദ്ധതിയിടുന്നുണ്ട്. പതിനായിരക്കണക്കിന് അമേരിക്കൻ-ഇസ്രായേൽ ഇരട്ട പൗരത്വമുള്ളവർ വെസ്റ്റ് ബാങ്കിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇസ്രായേൽ കുടിയേറ്റക്കാർക്ക് പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നത് എളുപ്പമാക്കുന്ന ചില നടപടികൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാർ അടുത്തിടെ അംഗീകരിച്ചിരുന്നു. ഇതിനെ പലസ്തീൻ ‘യഥാർത്ഥ അധിനിവേശം’എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിന്റെ അധിനിവേശത്തെ എതിർക്കുന്നുവെന്ന് പറയുമ്പോഴും, കുടിയേറ്റ പ്രവർത്തനങ്ങളെ തടയാൻ അദ്ദേഹത്തിന്റെ ഭരണകൂടം കർശന നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 5 ലക്ഷത്തിലധികം ഇസ്രായേൽ കുടിയേറ്റക്കാരാണ് നിലവിൽ 30 ലക്ഷത്തോളം പലസ്തീനികൾ താമസിക്കുന്ന വെസ്റ്റ് ബാങ്കിലുള്ളത്.
Summary: For the first time, U.S. consular officials will provide on-site passport services in a West Bank settlement, specifically in Efrat, this week.

