മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ അനിഷേധ്യ നേതാവ് നെമെസിയോ റൂബൻ ഒസേഗുര സെർവാന്റസ് (എൽ മെൻചോ) കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ അതിശക്തമായ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ തലവന്റെ വധത്തിന് പ്രതികാരമായി മയക്കുമരുന്ന് മാഫിയകൾ തെരുവുകൾ കീഴടക്കിയതോടെ രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലാണ്.(Mexico is burning, Massive riots after El Mencho’s killing)
മെക്സിക്കോയിലെ 20-ഓളം സംസ്ഥാനങ്ങളിൽ വ്യാപകമായ അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വാഹനങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയ മാഫിയാ സംഘങ്ങൾ, എതിരാളികൾക്കും ഭരണകൂടത്തിനും മുന്നറിയിപ്പ് നൽകാനായി ക്രൂരമായ കൊലപാതകങ്ങളാണ് നടത്തുന്നത്. റോഡരികിലെ വിളക്കുകാലുകളിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കിയും ശിരഛേദം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ 2500-ഓളം സൈനികരെ രാജ്യത്തുടനീളം വിന്യസിച്ചു. സ്കൂളുകൾ അടച്ചുപൂട്ടുകയും ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് സൈന്യം കർശന നിർദ്ദേശം നൽകുകയും ചെയ്തു. അടുത്ത ജൂൺ-ജൂലൈ മാസങ്ങളിലായി മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ലോകകപ്പ് ആവേശത്തിലേക്ക് രാജ്യം നീങ്ങവെ ഉണ്ടായ ഈ കലാപം കായിക പ്രേമികളെയും ഫിഫ അധികൃതരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നത് മെക്സിക്കൻ സർക്കാരിന് വലിയ വെല്ലുവിളിയാകും.
യുഎസ്-മെക്സിക്കൻ ഇന്റലിജൻസ് ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് എൽ മെൻചോ കൊല്ലപ്പെട്ടത്. മെക്സിക്കോയുടെ പകുതിയോളം നിയന്ത്രിച്ചിരുന്ന ഹലിസ്‌കോ കാർട്ടലിന് മെൻചോയ്ക്ക് പകരം മറ്റൊരു നേതാവ് ഉടനടി വരുമെന്നാണ് വിലയിരുത്തൽ.

