തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. സഭയിൽ പ്രതിപക്ഷത്തോട് കാണിക്കുന്നത് മർക്കടമുഷ്ടിയും അഹങ്കാരവുമാണെന്നും ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The real culprit of the Sabarimala gold theft is out here, says Ramesh Chennithala)
സ്വർണ്ണക്കൊള്ളയിലെ യഥാർഥ പ്രതിയായ മുൻ ദേവസ്വം മന്ത്രി ഇവിടെ വിലസുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. എസ്ഐടി നിലവിൽ നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തിന് മുന്നിട്ടിറങ്ങിയ മന്ത്രി വി.എൻ വാസവൻ ഇപ്പോൾ കൊള്ള പുറത്തായപ്പോൾ ‘അന്യൻ’ കളിക്കുകയാണ്. ഒരേ ചോദ്യത്തിന് രണ്ട് തരത്തിലാണ് മന്ത്രി മറുപടി നൽകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രി പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തിയാണെന്നും ചെന്നിത്തല പരിഹസിച്ചു. അവിശ്വാസം കൊണ്ടുവരാൻ ധൈര്യമുണ്ടോ എന്ന രാജീവിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ മുഖ്യമന്ത്രി എഴുതിക്കൊണ്ടുവരുന്ന രണ്ടു മണിക്കൂർ പ്രസംഗം കേൾക്കാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല. മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ സർക്കാരിനെതിരെ അവിശ്വാസം രേഖപ്പെടുത്തിക്കഴിഞ്ഞതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഇതുവരെ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്താത്തതിനെയും അദ്ദേഹം വിമർശിച്ചു.

