തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(The Kerala Assembly is still in turmoil over the Sabarimala gold theft)
പ്രതികളുടെ മോചനത്തിന് കാരണം സർക്കാരിന്റെ ബോധപൂർവ്വമായ വീഴ്ചയാണ്. തന്ത്രി കുടുംബത്തോട് സർക്കാർ പ്രതികാരം തീർക്കുകയാണെന്നും കെ. ബാബു ആരോപിച്ചു. സഭയുമായി നിസ്സഹകരണം തുടരും. മന്ത്രിമാർ തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തുവെന്ന് പറയുന്നുവെന്നും, കോടതി പറഞ്ഞതേ തങ്ങൾ പറഞ്ഞിട്ടുള്ളൂവെന്നും, തന്ത്രിയെ 40 ദിവസം ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. മന്ത്രി രാജിവച്ചാൽ സഭ സുഗമമായി നടക്കാൻ അനുവദിക്കാമെന്നും കെ. ബാബു വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങൾക്ക് മന്ത്രി പി. രാജീവ് ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്.
സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മന്ത്രിസഭയ്ക്കെതിരെ അവിശ്വാസം രേഖപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ചരിത്രത്തിലെ ഏറ്റവുംകഴിവുകെട്ട, നശീകരണാത്മകമായ പ്രതിപക്ഷമാണിതെന്ന് പി. രാജീവ് വിമർശിച്ചു. വയനാട് ദുരന്തബാധിതർക്ക് പ്രിയങ്ക ഗാന്ധി എംപി ഒരു രൂപയെങ്കിലും സഹായം നൽകിയോ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചതിന്റെ ആത്മവിശ്വാസം സർക്കാരിനുണ്ട്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പ്രതിപക്ഷം കാണുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. സഭയിൽ പ്ലക്കാഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി.

