ഇറാനിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു (AIMSA Letter to PM). ഒപ്പം മെഡിക്കൽ വിദ്യാർത്ഥികളുടെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇറാനിലെ വിവിധ സർവകലാശാലകളിൽ മെഡിക്കൽ പഠനത്തിനായി പോയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുന്നതിനാൽ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സംഘർഷം കാരണം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനോ സാധിക്കുന്നില്ല. അതിനാൽ വരാനിരിക്കുന്ന സർവകലാശാലാ പരീക്ഷകൾ സാഹചര്യം ശാന്തമാകുന്നത് വരെ നീട്ടിവെക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ടെന്നും, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നത് വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിന് തടസ്സമാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ അറിയിച്ചതായി അസോസിയേഷൻ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കാൻ മുൻഗണന നൽകണമെന്നും കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

