ലിപെറ്റ്‌സ്‌ക് (റഷ്യ): ഉക്രെയ്നിൽ റഷ്യ ആരംഭിച്ച പൂർണ്ണതോതിലുള്ള അധിനിവേശം നാലു വർഷം പിന്നിടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ റഷ്യൻ ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ് (Russia Ukraine War Effects). യുദ്ധം ഹ്രസ്വമായിരിക്കുമെന്ന് റഷ്യയുടെ അധികാരാവൃത്തങ്ങൾ കരുതിയിരുന്നെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തേക്കാൾ ദൈർഘ്യമേറിയ പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്. റഷ്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈനിക റിക്രൂട്ട്‌മെന്റ് പരസ്യങ്ങളും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളും ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറിക്കഴിഞ്ഞു.
യെലെറ്റ്‌സ് പോലുള്ള നഗരങ്ങളിൽ യുദ്ധത്തിന്റെ നിഴൽ വ്യക്തമാണ്. സൈന്യത്തിൽ ചേരുന്നവർക്ക് ഏകദേശം 15,000 പൗണ്ട് (ഏകദേശം 16 ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യുന്ന ബോർഡുകൾക്കൊപ്പം, യുദ്ധത്തിൽ കൊല്ലപ്പെട്ട പ്രാദേശിക സൈനികരുടെ കൂറ്റൻ ചിത്രങ്ങളും കെട്ടിടങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. യുദ്ധത്തെ പരസ്യമായി എതിർക്കുന്നില്ലെങ്കിലും, എന്തിനുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന കാര്യത്തിൽ പല സാധാരണക്കാർക്കും വ്യക്തതയില്ല. ഇതിനിടെ, ഉക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ പതിവായതോടെ റഷ്യൻ നഗരങ്ങളിൽ കോൺക്രീറ്റ് ഷെൽട്ടറുകൾ സ്ഥാപിക്കേണ്ടി വന്നത് പുടിന്റെ ‘പ്രത്യേക സൈനിക നീക്കത്തിന്’ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
നിലവിൽ സാമ്പത്തികമായി റഷ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധച്ചെലവുകൾ ഗണ്യമായി വർദ്ധിച്ചതോടെ സർക്കാർ വാറ്റ് 20 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർത്തി. ഇത് സാധനങ്ങളുടെ വിലക്കയറ്റത്തിനും ചെറുകിട ബിസിനസ്സുകളുടെ തകർച്ചയിലേക്കും വഴിവച്ചു. ഒരുവശത്ത് സർക്കാർ പെൻഷൻ തുക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശത്ത് അതിനേക്കാൾ വേഗത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ വലയ്ക്കുന്നു. വൈദ്യുതി ബില്ലുകളും നികുതിയും താങ്ങാനാവാതെ റഷ്യയിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾ ഏറെയാണ്.
മുൻപ് അതിർത്തി മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന യുദ്ധഭീതി ഇപ്പോൾ മോസ്കോയ്ക്ക് സമീപമുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഡ്രോൺ ആക്രമണങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ സൈറണുകൾ മുഴങ്ങുമ്പോൾ ബേസ്‌മെന്റുകളിലെ ഷെൽട്ടറുകളിൽ അഭയം തേടേണ്ട അവസ്ഥയിലാണ് പലരും. യുദ്ധത്തിന്റെ അടയാളങ്ങളായ ‘V’, ‘Z’ എന്നീ അക്ഷരങ്ങൾ ഇപ്പോൾ കഫേകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകം മുഴുവൻ കീഴടക്കുമെന്ന തരത്തിലുള്ള തീവ്ര ദേശീയവാദ സന്ദേശങ്ങൾ റഷ്യൻ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നു. എന്നാൽ റഷ്യയോ തകർച്ചയുടെ വാക്കിലും.
യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് റഷ്യയുടെ സാമൂഹിക ഘടനയെയും തകർക്കുന്നുണ്ട്. ഗ്രാമങ്ങളിലെ പുരുഷന്മാരിൽ ഭൂരിഭാഗവും യുദ്ധമുഖത്തായതോടെ കൃഷിയും പ്രാദേശിക തൊഴിലുകളും പ്രതിസന്ധിയിലായി. യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ റഷ്യൻ ജനതയ്ക്കിടയിൽ ശുഭാപ്തിവിശ്വാസം കുറയുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച യുദ്ധമാണിതെന്ന് ഭരണകൂടം പ്രചരിപ്പിക്കുമ്പോഴും, യുദ്ധം അവസാനിച്ച് സമാധാനം പുലരുന്നതും കാത്തിരിക്കുകയാണ് ഭൂരിഭാഗം റഷ്യക്കാരും. ഉക്രൈനുമായുള്ള ഈ നീണ്ട യുദ്ധം കൊണ്ട് റഷ്യ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

