ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് സവായ് മാധോപൂരിൽ നിന്നുള്ള മുൻ ബിജെപി എംപി സുഖ്ബീർ സിംഗ് ജൗനാപുരിയ പുതപ്പ് വിതരണത്തിനിടെ മുസ്ലീം സ്ത്രീകളോട് മോശമായി പെരുമാറിയത് വിവാദമാകുന്നു (BJP Leader Sukhbir Singh Jaunapuria Blanket Controversy). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അവകാശമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സ്ത്രീകളെ മടക്കി അയച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു കൂട്ടം സ്ത്രീകൾക്ക് പുതപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. നിരന്നുനിന്ന സ്ത്രീകളിൽ ഒരാളോട് പേര് ചോദിക്കുകയും അവർ ഒരു മുസ്ലീം പേര് പറയുകയും ചെയ്തതോടെ, ഇവർക്ക് പുതപ്പ് നൽകേണ്ടതില്ലെന്ന് അദ്ദേഹം സഹായികളോട് നിർദ്ദേശിച്ചു. “മോദിയെ ചീത്ത വിളിക്കുന്നവർക്ക് പുതപ്പ് വാങ്ങാൻ അധികാരമില്ല, നിങ്ങൾക്ക് വിഷമം തോന്നിയാലും എനിക്ക് ഒന്നും ചെയ്യാനില്ല” എന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകളോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
View this post on Instagram
മണിക്കൂറുകളോളം കാത്തുനിന്ന സ്ത്രീകളെ വെറുംകൈയോടെ മടക്കി അയച്ചതിനെതിരെ പ്രദേശവാസികൾ അദ്ദേഹത്തെ തടഞ്ഞുനിർത്തി പ്രതിഷേധിച്ചു.
എന്നാൽ, പുതപ്പ് വിതരണം തന്റെ വ്യക്തിപരമായ ചിലവിലാണ് നടത്തുന്നതെന്നും സർക്കാർ ഫണ്ടല്ല ഉപയോഗിക്കുന്നതെന്നും ജൗനാപുരിയ പിന്നീട് അവകാശപ്പെട്ടു. സംഭവത്തെ അപലപിച്ചുകൊണ്ട് ടോങ്ക് സവായ് മാധോപൂരിലെ കോൺഗ്രസ് എംപി ഹരീഷ് ചന്ദ്ര മീന രംഗത്തെത്തി. ജൗനാപുരിയയുടെ പെരുമാറ്റം രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുന്നതാണെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ 2024 വരെ എംപിയായിരുന്ന ഒരാളിൽ നിന്ന് ഇത്തരം വിവേചനം ഉണ്ടാകുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

