കോഴിക്കോട്: ലക്ഷദ്വീപിൽ കഴിഞ്ഞ 47 വർഷമായി കർശനമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം അവസാനിപ്പിച്ചു (Lakshadweep Liquor Ban Lifted). ദ്വീപിലെ പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണ് പതിറ്റാണ്ടുകളായുള്ള മദ്യനിരോധന നിയമത്തിൽ ഇളവ് വരുന്നത്. പുതിയ നിയമപ്രകാരം ദ്വീപിലെ മദ്യത്തിന്റെ ഉത്പാദനം, വിതരണം, വിൽപന, ഉപഭോഗം എന്നിവ കൃത്യമായി നിയന്ത്രിക്കുന്നതിനായി പ്രത്യേക എക്സൈസ് കമ്മീഷണറെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്.
നേരത്തെ ടൂറിസത്തിന്റെ വികസനം മുൻനിർത്തി ദ്വീപിലേക്ക് മദ്യം ഒഴുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രഫുൽ ഖേഡാ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതോടെയാണ് മദ്യനിരോധനം നീക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കിയത്. അന്താരാഷ്ട്ര തലത്തിൽ ദ്വീപിലെ ടൂറിസം മേഖല ശക്തിപ്പെടുത്തണമെങ്കിൽ മദ്യനിരോധനം ഒഴിവാക്കണമെന്ന കർശന നിലപാടിലായിരുന്നു അഡ്മിനിസ്ട്രേറ്റർ.
വിദേശ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് (IMFL) 400 ശതമാനം എക്സൈസ് ഡ്യൂട്ടിയും ബിയറിന് 200 ശതമാനം നികുതിയും ഈടാക്കും. അതേസമയം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കള്ളിന് നികുതി ഉണ്ടാകില്ലെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
Summary: The 47-year-old liquor ban in Lakshadweep has been lifted following the President’s approval of a new Excise Act. Initiated under Administrator Praful Khoda Patel to boost foreign tourism, the new policy mandates the appointment of an Excise Commissioner and imposes high duties on foreign liquor and beer.

