വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ, പുതിയ 15% ആഗോള താരിഫിനെതിരെയും ശക്തമായ നീക്കവുമായി ഇന്ത്യൻ വംശജനായ നീൽ കട്യാൽ രംഗത്തെത്തി (Indian-Origin Lawyer Neal Katyal). അമേരിക്കൻ ഭരണഘടന അനുസരിച്ച് നികുതി ചുമത്താനുള്ള അധികാരം ജനപ്രതിനിധി സഭയ്ക്കാണ് (കോൺഗ്രസ്) എന്നും പ്രസിഡന്റിന് ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങൾ എടുക്കാനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു.
ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം സാമ്പത്തികമായി നിലനിൽക്കില്ലെന്ന് കട്യാൽ ചൂണ്ടിക്കാട്ടി. ഇതിന് മുൻപ് ട്രംപിന്റെ തന്നെ നീതിന്യായ വകുപ്പ് കോടതിയിൽ നൽകിയ നിലപാടുകൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസിഡന്റിന്റെ നീക്കമെന്നും അദ്ദേഹം എക്‌സിലൂടെ വെളിപ്പെടുത്തി. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം നടപടികൾ അമേരിക്കൻ ചെറുകിട ബിസിനസുകളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും കട്യാൽ മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ നീൽ കട്യാലിന്റെ നിയമപോരാട്ടം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ഭരണഘടനാ വിദഗ്ധരിൽ ഒരാളാണ് നീൽ കട്യാൽ. ചിക്കാഗോയിൽ കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ‘ആക്ടിങ് സോളിസിറ്റർ ജനറൽ’ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കൻ സുപ്രീം കോടതിയിൽ അൻപതിലധികം കേസുകൾ വാദിച്ച അപൂർവ്വം അഭിഭാഷകരിൽ ഒരാളായ അദ്ദേഹം, ജോർജ് ഫ്ലോയിഡ് വധക്കേസിലെ പ്രത്യേക പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വാഷിംഗ്ടൺ ഡി.സി.യിലെ മിൽബാങ്ക് എൽ.എൽ.പി.എന്ന പ്രമുഖ നിയമ സ്ഥാപനത്തിൽ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിൽ നിയമ പ്രൊഫസറുമാണ് ഇദ്ദേഹം.
Summary: Renowned Indian-origin lawyer Neal Katyal has emerged as a key critic of President Trump’s new 15% global tariff.

