ദേശീയ അടിയന്തരാവസ്ഥാ നിയമത്തിന്റെ (National Emergency Law) മറവിൽ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് മേൽ വ്യാപകമായ നികുതി ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം യുഎസ് സുപ്രീം കോടതി തടഞ്ഞു (Donald Trump Tariffs). ഭരണഘടനാപരമായ അധികാര പരിധി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക വിധി.
അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ നികുതി നിരക്കുകളിൽ മാറ്റം വരുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇറക്കുമതി നികുതി വർദ്ധിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തി ആഭ്യന്തര വിപണിയെ സംരക്ഷിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതിനായി അദ്ദേഹം അടിയന്തരാധികാരമാണ് ഉപയോഗിച്ചത്. കോടതി വിധിയോടെ ആഗോള വ്യാപാര രംഗത്ത് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ആശ്വാസമായി. ട്രംപിന്റെ നികുതി നയം അമേരിക്കയിലെ ഉപഭോക്താക്കൾക്ക് ഉൽപ്പന്ന വില വർദ്ധിക്കാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം , കോടതി വിധിയോട് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും തിരിച്ചടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

