കൊല്ലം: ബസിനുള്ളിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ മർദ്ദിക്കുകയും മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.(Man who assaulted and bit KSRTC bus conductor in custody)
കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കൊല്ലം-മധുര റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ബസിന്റെ ഫുട്ബോർഡിൽ നിന്ന അരുണിനോട് ഉള്ളിലേക്ക് കയറി നിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രകോപിതനായ അരുൺ കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കുകയും വിനുവിന്റെ മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തെത്തുടർന്ന് ബസ് യാത്ര പാതിവഴിയിൽ തടസ്സപ്പെട്ടു. പരിക്കേറ്റ വിനുവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡിപ്പോയിൽ നിന്ന് പകരം കണ്ടക്ടർ എത്തിയ ശേഷമാണ് ബസ് സർവീസ് തുടർന്നത്.

