ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വിശദീകരിക്കുന്നു.(Never been to Sabarimala, S Jayashree submits affidavit to Supreme Court in Sabarimala gold theft case)
ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടിട്ടില്ല. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്താനാണ് അനുമതി നൽകിയത്. ദേവസ്വം ബോർഡിന്റെ മിനുറ്റ്സുകളിൽ തിരുത്തൽ വരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
ജീവിതത്തിൽ ഒരിക്കൽ പോലും താൻ ശബരിമലയിൽ പോയിട്ടില്ല എന്നും സ്വർണ്ണക്കവർച്ചാ കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജയശ്രീ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും എന്നാൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും അവർ ചൂണ്ടിക്കാട്ടി. ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. വിഷയം കോടതിയുടെ പരിഗണനയിലാണ്.

