തിരുവനന്തപുരം: തലസ്ഥാനത്ത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം അതീവ ഞെട്ടിക്കുന്നതാണെന്ന് കേരള പോലീസ് അസോസിയേഷൻ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(Kerala Police Association on the incident of police officer being chased and attacked)
യൂണിവേഴ്സിറ്റി മാർച്ചിൽ ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തപ്പോൾ, അവന്റെ ഒരു കണ്ണല്ലേ പോയുള്ളൂ എന്ന് പരസ്യമായി പരിഹസിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ തുടർച്ചയാണിതെന്ന് സംഘടന കുറ്റപ്പെടുത്തി. ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തുന്നതും, കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും അനുവദിക്കാനാവില്ല.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പേരിൽ ഇത്തരം ജനാധിപത്യവിരുദ്ധമായ അക്രമങ്ങൾ അരങ്ങേറുന്നത് ആശങ്കാജനകമാണ്. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് അവസാനിപ്പിക്കണം. ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കണം. നിയമപാലകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സുരക്ഷിതത്വ ബോധം സർക്കാരും ഡിപ്പാർട്ട്‌മെന്റും ഉറപ്പാക്കണം. പൊതുസമൂഹം പോലീസിനൊപ്പം നിൽക്കണമെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ പ്രവർത്തകർ നിയമം കൈയ്യിലെടുക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.



