തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രീയമായ ഈ ആസൂത്രണ രേഖ തയ്യാറാക്കിയിരിക്കുന്നത്.(Kerala is the first state in India to prepare an Urban Policy)
2023-24 സംസ്ഥാന ബജറ്റിൽ സർക്കാർ ഈ നയം പ്രഖ്യാപിച്ചു. 2023 ഡിസംബറിൽ ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കേരള നഗര നയ കമ്മീഷൻ രൂപീകരിച്ചു. 2025 മാർച്ചിൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2025 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള നഗര സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് നയം അന്തിമമാക്കിയത്.
കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് പരിസ്ഥിതിലോല പ്രദേശങ്ങളിലെ വികസനം ശാസ്ത്രീയമായി ക്രമീകരിക്കും. നഗരവൽക്കരണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഇന്ധനമായി മാറ്റുക. ഉയർന്ന നിലവാരമുള്ള നഗര സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുകയും സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ പരിഹരിക്കുകയും ചെയ്യുക. ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും സത്ഭരണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
നിയമങ്ങളിലും ഭരണസംവിധാനങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, കാര്യശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകും. മലനാടിനും തീരദേശത്തിനുമിടയിൽ പടരുന്ന ജനസാന്ദ്രതയേറിയ നഗര ശൃംഖലയെ ശാസ്ത്രീയമായി ബന്ധിപ്പിക്കുക എന്നതാണ് 2050-ലെ നവകേരള മാതൃക.



