തിരുവനന്തപുരം: കേരളത്തിലെ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം ഏതാനും സീറ്റുകളല്ല, ഭരിക്കുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.(Ready for debate with Chief Minister, says Rajeev Chandrasekhar)
ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക രണ്ടു ഘട്ടങ്ങളായി പുറത്തിറക്കുമെന്നും, ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ പ്രധാന അജണ്ട ‘വികസിത കേരളം’ എന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രഖ്യാപനങ്ങളല്ല, മറിച്ച് പ്രായോഗികമായ വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
നുണകൾ പറഞ്ഞ് വോട്ട് നേടുന്ന രീതിയാണ് സിപിഎമ്മും കോൺഗ്രസും പിന്തുടരുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സംസ്ഥാനത്തെ പല അമ്പലങ്ങളിലും ഇത്തരം കൊള്ളകൾ നടക്കുന്നുണ്ട്. എൻഡിഎ ഭരണം വന്നാൽ മാത്രമേ ഇത്തരം അഴിമതികൾക്ക് അറുതി വരുത്താൻ സാധിക്കൂവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.



