ന്യൂഡൽഹി: സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ വൻതോതിൽ പണം പിഴയായി ഈടാക്കുന്നതായി പാർലമെന്ററി സമിതി റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തെ വിവിധ ബാങ്കുകൾ ചേർന്ന് 4,818 കോടി രൂപയാണ് ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തത്.(Banks collected Rs 4,818 crore as fine for not keeping minimum balance)
മൊത്തം ഈടാക്കിയ തുകയിൽ ഭൂരിഭാഗവും സ്വകാര്യ ബാങ്കുകളുടെ വിഹിതമാണ്. സ്വകാര്യ ബാങ്കുകൾ 2,772.2 കോടി രൂപ പിഴയായി ഈടാക്കിയപ്പോൾ, പൊതുമേഖലാ ബാങ്കുകൾ 2,045.7 കോടി രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുത്തത്. ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ സമിതി ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്കുകളുടെ ഈ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
മിനിമം ബാലൻസ് പാലിക്കാത്തതിന് ചുമത്തുന്ന പിഴ പലപ്പോഴും വളരെ കൂടുതലാണ്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും സാധാരണക്കാരെയും വലിയ രീതിയിൽ ബാധിക്കുന്നു. അക്കൗണ്ട് ഉടമയ്ക്ക് ബാലൻസ് നിലനിർത്തിയാൽ ലഭിക്കുന്ന പലിശയുടെ 15 മുതൽ 20 ഇരട്ടി വരെയാണ് ബാലൻസ് കുറഞ്ഞാൽ ബാങ്കുകൾ പിഴയായി ഈടാക്കുന്നത്. ഇത് നീതീകരിക്കാനാവില്ലെന്ന് സമിതി വിലയിരുത്തി.
സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് സമിതി ശുപാർശ ചെയ്തു. പിഴ ചുമത്തി ശിക്ഷിക്കുന്നതിന് പകരം, ഉയർന്ന ബാലൻസ് നിലനിർത്തുന്നവർക്ക് റിവാർഡ് പോയിന്റുകൾ പോലുള്ള പ്രോത്സാഹനങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.



