കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിപാ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരണമടഞ്ഞു (Nipah Virus West Bengal 2026). ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 25-കാരിയാണ് മരിച്ചത്. രോഗബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപാ വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരും ആരോഗ്യപ്രവർത്തകരായിരുന്നു. വൈറസ് ബാധിച്ച രണ്ടാമത്തെ നഴ്സ് രോഗമുക്തി നേടി നേരത്തെ ആശുപത്രി വിട്ടിരുന്നു. എന്നാൽ മരിച്ച യുവതിയുടെ നില തുടക്കം മുതലേ അതീവ ഗുരുതരമായി തുടരുകയായിരുന്നു.
നിപാ മരണം സ്ഥിരീകരിച്ചതോടെ ബാരാസത്തിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലും നിപാ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യ മേഖലയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.



