സിയാറ്റിൽ: 2023-ൽ സിയാറ്റിലിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുലയുടെ കുടുംബത്തിന് അമേരിക്കൻ ഭരണകൂടം 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകും (Jaahnavi Kandula Settlement News). സിയാറ്റിൽ നഗരസഭയും ജാഹ്‌നവിയുടെ കുടുംബവും തമ്മിലാണ് ഈ ഒത്തുതീർപ്പിലെത്തിയത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്‌നവി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്.
മണിക്കൂറിൽ 25 മൈൽ വേഗത നിശ്ചയിച്ചിരുന്ന റോഡിലൂടെ 74 മൈൽ വേഗതയിൽ പാഞ്ഞുവന്ന പോലീസ് വാഹനമാണ് ജാഹ്‌നവിയെ ഇടിച്ചുതെറിപ്പിച്ചത്. ഒരു മയക്കുമരുന്ന് കേസ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അവിടേക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥൻ. ജാഹ്‌നവിയുടെ മരണം വലിയ വേദനയുണ്ടാക്കുന്നതാണെന്നും ഈ സാമ്പത്തിക സഹായം കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു. ജാഹ്‌നവിയുടെ ജീവന് മൂല്യമുണ്ടെന്നും അത് കുടുംബത്തിനും സമൂഹത്തിനും പ്രധാനപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
ജാഹ്‌നവിയുടെ മരണത്തിന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ നടത്തിയ വിവാദ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. “അവൾക്ക് 26 വയസ്സേ ഉണ്ടായിരുന്നുള്ളൂ, പരിമിതമായ മൂല്യമേ ഉള്ളൂ, ഒരു ചെക്ക് എഴുതി നൽകിയാൽ മതി” എന്ന് പരിഹസിച്ച ഡാനിയലിനെ പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അപകടമുണ്ടാക്കിയ കെവിൻ ഡേവിനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർമാർ തയ്യാറായിരുന്നില്ലെങ്കിലും സിവിൽ കോടതിയിൽ നടന്ന നിയമപോരാട്ടമാണ് ഇപ്പോൾ വൻതുക നഷ്ടപരിഹാരത്തിൽ എത്തിയിരിക്കുന്നത്.
Summary: The city of Seattle has agreed to a $29 million (Rs 262 crore) settlement with the family of Indian student Jaahnavi Kandula, who was killed by a speeding police car in 2023.



