മലപ്പുറം: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സംഭവത്തിൽ മുക്കട്ട സ്വദേശിനി സമീനയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ വെച്ച് കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. യുവതി മാല വിഴുങ്ങിയെന്ന് എക്സറേ പരിശോധനയിൽ വ്യക്തമായെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വർണ്ണം കണ്ടെടുക്കാൻ പോലീസിനായിട്ടില്ല.(Woman arrested for stealing child’s necklace and swallowing it)
ഡോക്ടറെ കാണാൻ ഊഴം കാത്തുനിന്ന പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് മോഷണം പോയത്. വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീന ഓമനിക്കുന്നത് കണ്ടവരുണ്ടായിരുന്നു. മാല കാണാതായതോടെ നാട്ടുകാർ ഇവരെ സംശയിച്ച് തടഞ്ഞുവെച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുവതി മാല വിഴുങ്ങിയത്.
പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം നിഷേധിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി എക്സറേ എടുത്തപ്പോഴാണ് വയറിനുള്ളിൽ മാലയുള്ളതായി കണ്ടെത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാല പുറത്തുവരാൻ എനിമ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.



