ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് (Anil Ambani Epstein files allegations). ശതകോടീശ്വരൻ അനിൽ അംബാനിയുടെ പേര് അമേരിക്കയിലെ വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിൽ ഉണ്ടെന്നും, എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ജയിലിൽ പോകാത്തതെന്നും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ബജറ്റ് സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിൽ അംബാനിയെ എപ്‌സ്റ്റീന് പരിചയപ്പെടുത്തിയത് ആരാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അറിയാമെന്നും രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ സമ്മർദ്ദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിൽ അനിൽ അംബാനിയും ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ഇമെയിൽ സംഭാഷണങ്ങളും കൂടിക്കാഴ്ചകളും പരാമർശിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2017-നും 2019-നും ഇടയിൽ ഇരുവരും ആശയവിനിമയം നടത്തിയിരുന്നതായും ഇതിൽ ചിലതിൽ മോദി സർക്കാരിന്റെ പ്രതിനിധിയായി അനിൽ അംബാനി സ്വയം വിശേഷിപ്പിച്ചതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പരാമർശങ്ങളെല്ലാം വെറും കെട്ടുകഥകളാണെന്നും ഒരു കുറ്റവാളിയുടെ വെറും ജല്പനങ്ങൾ മാത്രമാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) നേരത്തെ വ്യക്തമാക്കിയിരുന്നു. അനിൽ അംബാനിക്കെതിരെയുള്ള 40,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
Summary: In a fiery speech in the Lok Sabha on February 11, 2026, Leader of the Opposition Rahul Gandhi questioned why industrialist Anil Ambani remains free despite his name appearing in the Jeffrey Epstein files.



