തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചടങ്ങ് നടത്താനാണ് തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Congress to lay foundation stone of houses for Wayanad disaster victims after Parliament session, says VD Satheesan)
ആഗോള അയ്യപ്പ സംഗമത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായി സതീശൻ ആരോപിച്ചു.വെറും 600-ഓളം പേർ മാത്രം പങ്കെടുത്ത പരിപാടിക്ക് കോടിക്കണക്കിന് രൂപ എങ്ങനെ ചെലവായെന്ന് അദ്ദേഹം ചോദിച്ചു. അയ്യപ്പന്റെ പേരിൽ നടന്ന ഈ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും അദ്ദേഹം വിമർശിച്ചു. ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിപാടിക്കായി സർക്കാരിൽ നിന്നോ ബോർഡിൽ നിന്നോ പണം കൈപ്പറ്റരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു.
കേരള കോൺഗ്രസ് (എം) നേതാക്കളായ ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള ചർച്ചാ ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.



