ആലപ്പുഴ: എംഡിഎംഎ (MDMA) കൈവശം വെച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വനിതാ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ (Advocate Sathyamol Alappuzha). അമ്പലപ്പുഴ സ്വദേശിനി അഡ്വ. സത്യമോൾ ആണ് മരിച്ചത്. വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സത്യമോളുടെ മകൻ തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്.
അറസ്റ്റ്: കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. പറവൂർ ജംഗ്ഷനിൽ വെച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കൂടുതൽ ലഹരിമരുന്ന് ശേഖരം കണ്ടെടുത്തു. കരുനാഗപ്പള്ളി കുടുംബകോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ.
കേസിൽ റിമാൻഡിലായിരുന്ന സത്യമോൾക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പുന്നപ്ര പോലീസ്, ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



