ലാഹോർ: ഇന്ത്യയുമായുള്ള അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ചൊല്ലി ബംഗ്ലാദേശ് നടത്തുന്ന പ്രസ്താവനകൾ ദോഷകരമായി ബാധിക്കുമെന്ന് പാക് മാധ്യമപ്രവർത്തകൻ നജാം സേഥി (India Bangladesh Relations 2026). ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടർന്നാൽ പാകിസ്ഥാനിൽ നടത്തിയത് പോലെയുള്ള സൈനിക നടപടികൾ (ഓപ്പറേഷൻ സിന്ദൂർ) ബംഗ്ലാദേശിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നരേന്ദ്ര മോദി തന്റെ നയങ്ങളിൽ വളരെ കർക്കശക്കാരനാണ്. പ്രകോപനപരമായ നീക്കങ്ങൾ കണ്ടില്ലെന്ന് നടിച്ച് അദ്ദേഹം മിണ്ടാതിരിക്കില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാവൽക്കാർ ബംഗ്ലാദേശ് ആണെന്ന മുഹമ്മദ് യൂനുസിന്റെ പ്രസ്താവനയും മേഖലയിൽ ചൈനയെ ക്ഷണിക്കുന്ന നിലപാടും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ‘ബൃഹദ് ബംഗ്ലാദേശ്’ എന്ന ആശയം ചില ബംഗ്ലാദേശ് നേതാക്കൾ പങ്കുവെക്കുന്നത് അതീവ ഗൗരവകരമാണ്-നജാം സേഥി പറഞ്ഞതായാണ് റിപ്പോർട്ട്.
ഷേഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യ പരസ്യമായി പ്രതിഷേധിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയിരുന്നു. പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് നജാം സേഥി എന്നത് അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു.



