പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ (Sabarimala Case) മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ കടകംപള്ളി രണ്ടാമതും സന്ദർശനം നടത്തിയപ്പോൾ പകർത്തിയ ചിത്രമാണിതെന്നാണ് സൂചന.
ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകൾക്ക് കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകുന്നതാണ് പുതിയ ചിത്രം. കടകംപള്ളി എത്തിയപ്പോൾ തന്റെ മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്ന് അമ്മാവൻ വെങ്കിടേശ്വരൻ പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.പോറ്റിയുടെ വീട്ടിൽ കടകംപള്ളി മുൻപ് എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അന്ന് കൂടെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ഉണ്ടായിരുന്നു. പോറ്റിയുടെ അച്ഛന് കടകംപള്ളി സമ്മാനം നൽകുന്ന ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് രാഷ്ട്രീയ ഉന്നതതലത്തിലുള്ള സ്വാധീനത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായ അന്വേഷണം ആരംഭിച്ചു. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി നടത്തിയ സന്ദർശനങ്ങൾ കേസിൽ എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
പുറത്തുവന്ന ചിത്രങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചാണോ സ്വർണ്ണക്കൊള്ള നടന്നതെന്ന സംശയം ഇതോടെ ശക്തമായി. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



