ന്യൂഡൽഹി: സിന്ധു നദീജല കരാറിലെ പ്രഹരത്തിന് പിന്നാലെ, ചെനാബ് നദിയിൽ കൂറ്റൻ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യ. ഉധംപുർ, റംബാൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ കമ്പനികളെ ക്ഷണിച്ചു. 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നീക്കം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.(Next blow to Pakistan, India with mega dam on Chenab river)
നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടം: 1,406 മെഗാവാട്ട്, രണ്ടാം ഘട്ടം: 450 മെഗാവാട്ട് എന്നിങ്ങനെ ആകെ ശേഷി 1,856 മെഗാവാട്ട് ആണ്.
പദ്ധതി പൂർത്തിയാക്കാൻ ഏകദേശം ഒൻപത് വർഷമെടുക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിസ്ഥിതി മന്ത്രാലയം ഇതിന് അനുമതി നൽകിയിരുന്നു. പാകിസ്ഥാന്റെ കൃഷിയുടെ 90 ശതമാനവും ആശ്രയിക്കുന്നത് ഇന്ത്യയിൽ നിന്ന് ഒഴുകുന്ന ഈ നദീതടങ്ങളെയാണ്. സാവൽകോട്ടിന് പുറമെ മറ്റ് നാല് പദ്ധതികൾ കൂടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്:
പക്കൽ ദുൽ (1,000 MW): 167 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്. 2026 ഡിസംബറിൽ കമ്മീഷൻ ചെയ്യും. കിരു പദ്ധതി 2026 ഡിസംബറോടെ പൂർത്തിയാക്കും. ക്വാർ പദ്ധതി 2028 മാർച്ചോടെ കമ്മീഷൻ ചെയ്യും. റാറ്റിൽ അണക്കെട്ട് നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.



