തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. എന്നാൽ, പ്രതികൾ സ്വർണ്ണം ദുരുപയോഗം ചെയ്ത രീതിയുൾപ്പെടെയുള്ള പ്രധാന കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.(Sabarimala gold theft case, SIT begins preliminary steps to file chargesheet)
വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപിച്ചെടുക്കുന്നതിൽ അന്വേഷണസംഘം പ്രതിസന്ധി നേരിടുന്നുണ്ട്. സ്വർണ്ണത്തിന്റെ ഉറവിടവും വിനിയോഗവും സംബന്ധിച്ച കൂടുതൽ വ്യക്തതയ്ക്കായി ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളിൽ വീണ്ടും അന്വേഷണം നടത്താനാണ് എസ്.ഐ.ടി നീക്കം.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ഇഴകീറി പരിശോധിച്ചുവരികയാണ്. ശബരിമലയിലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ നിർണ്ണായകമായ ചില വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉടൻ തന്നെ ഹൈക്കോടതിയെ അറിയിക്കും. കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക കേസെടുക്കണോ എന്ന കാര്യത്തിൽ കോടതി നിർദ്ദേശത്തിന് അനുസരിച്ചായിരിക്കും എസ്.ഐ.ടിയുടെ അടുത്ത നീക്കം.
ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സജീവമായി ഇടപെടുകയാണ്. ആടിയ ശിഷ്ടം നെയ്യ് വില്പന നടത്തിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കിയത്. സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച ഇ.ഡി ചോദ്യം ചെയ്തേക്കും.



