വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady suicide case, Wife’s statement recorded)
എന്നാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി നജ്മത്തിന്റെ മൊഴി പോലീസ് വീണ്ടും വിശദമായി രേഖപ്പെടുത്തും. ആത്മഹത്യയ്ക്ക് മുൻപ് സജീർ പുറത്തുവിട്ട വീഡിയോയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന ബാപ്പു, റഫീഖ് എന്നിവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കൂടാതെ, ബാപ്പുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും.
സജീറിന്റെ വീഡിയോയിൽ പരാമർശിച്ച ഇ.സി. ബാപ്പു തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. താൻ നിരപരാധിയാണെന്നും തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. മാസങ്ങളായി സജീർ വാടക നൽകിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.



